പുൽപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ വേലിയന്പം കവലയിൽ നിർമാണം പൂർത്തിയാക്കിയ ലോമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ലെന്ന പരാതിയുമായി നാട്ടുകാർ.
2025 മാർച്ച് 31ന് നിർമാണം പൂർത്തിയാക്കിയ വേലിയന്പം കവലയിലെ ലോമാസ്റ്റ് ലൈറ്റാണ് ഒന്പത് മാസം കഴിഞ്ഞിട്ടും തെളിയാതെ കിടക്കുന്നത്. ഇവിടെ നിന്നും 100 മീറ്റർമാറി വേലിയന്പം സ്കൂളിന് സമീപം സ്ഥാപിച്ച ലൈറ്റിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 2022-2023 വാർഷിക പദ്ധതിയിലാണ് 1,80,952 രൂപ എൽഇഡി ലോമാസ്റ്റ് ലൈറ്റ് നിർമിക്കാൻ അനുവദിച്ചത്. നിർമാണം പൂർത്തിയാക്കിയിട്ടും ലൈറ്റ് തെളിയിക്കാൻ നടപടി വൈകാൻ കാരണം ജനപ്രതിനിധികൾ തമ്മിലുള്ള ശീതസമരമാണെന്നും പലതവണ എംഎൽഎയോടും മറ്റ് ജനപ്രതി പ്രതിനിധികളോടും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.
വന്യമൃഗശല്യം ഏറെ അനുഭവപ്പെടുന്ന നെയ്ക്കുപ്പ വനാതിർത്തിയോട് ചേർന്നാണ് വേലിയന്പം. പകൽ സമയത്തുപോലും ആനശല്യം ഏറെ അനുഭവപ്പെടുന്ന മേഖലയായിട്ടുപോലും ലൈറ്റ് തെളിയിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകത്തതിനെതിരേ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.